
ദോഹ: 2022 ലോകകപ്പിന്റെ പ്രഥമ സുസ്ഥിരതാ നയം പുറത്തുവിട്ടു.
തൊഴിലാളികളുടെ അവകാശ സംരക്ഷണവും സുരക്ഷിത തൊഴില്‍ സാഹചര്യവും ഉറപ്പാക്കുന്നതാണ് നയം. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും ഫിഫയും സംയുക്തമായാണ് 112 പേജുള്ള നയം പുറത്തുവിട്ടത്. ലോകകപ്പ് ഫുട്‌ബോള്‍ മനോഹരമായി ലോകത്തിന് സമ്മാനിക്കാന്‍ 22 ലക്ഷ്യങ്ങളാണ് വിശദീകരിച്ചത്. ഇത് നടപ്പാക്കാന്‍ 70 ലേറെ സംരംഭങ്ങളും പരിപാടികളും നടത്തും.
ലോകകപ്പിനായി മൂന്ന് വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംയുക്ത സുസ്ഥിരതാ നയം പുറത്തുവിട്ടത്. പ്രധാനമായും അഞ്ച് സുസ്ഥിരതാ പ്രതിബദ്ധതകളാണ് നയത്തില്‍ എടുത്തു പറയുന്നത്. മാനുഷിക മൂലധനം വികസിപ്പിക്കലും തൊഴിലാളികളുടെ അവകാശ സംരക്ഷണവുമാണ് ഒന്നാമത്തേത്. ഏറ്റവും അവിസ്മരണീയമായ ടൂര്‍ണമെന്റ് പ്രദാനം ചെയ്യുകയാണ് രണ്ടാമത്തെ പ്രതിബദ്ധത. സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുക, നൂതന പാരിസ്ഥിതിക മാര്‍ഗങ്ങള്‍ സ്വീകരിക്കുക, സദ്ഭരണത്തിന്റെയും ധാര്‍മികതയുള്ള വാണിജ്യ പ്രവര്‍ത്തനങ്ങളുടെയും മാതൃകയാവുക എന്നിവയാണ് മറ്റുള്ളവ.
യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് നയം തയാറാക്കിയിരിക്കുന്നത്.
തൊഴിലാളികളുടെ ക്ഷേമം, മനുഷ്യാവകാശം, വിവേചനമില്ലായ്മ, പരിസ്ഥിതി സംരക്ഷണം എന്നീ നിര്‍ണായക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള നയമാണിതെന്ന് ഫിഫ സെക്രട്ടറി ജനറല്‍ ഫത്മ സമോറ പറഞ്ഞു. സുസ്ഥിരതാ നയം ലോകകപ്പിന്റെ വിജയത്തില്‍ ഖത്തറിന് സഹായകരമാകുമെന്ന് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പറഞ്ഞു.