ദോഹ: ഇന്ത്യ – ഖത്തർ സുരക്ഷാ, നിയമ നിർവഹണ മേഖലയിലെ സഹകരണം സംബന്ധിച്ച ജോയിൻറ് കമ്മിറ്റി യോഗം ചേർന്നു. ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രവീൺ വസിഷ്ഠിൻെറ നേതൃത്വത്തിലുള്ള ഉന്നതല ഇന്ത്യൻ സംഘവും, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ ബ്രിഗേഡിയർ ജനറൽ നാസർ യൂസുഫ് അൽ മാലിൻെറ നേതൃത്വത്തിലുള്ള ഖത്തർ സംഘവുമാണ് രണ്ടാമത് ജോയിൻറ് കമ്മിറ്റി യോഗത്തിൽ ഇരു രാജ്യങ്ങളെയും പ്രതിനീധീകരിച്ചത്. ഓൺലൈൻ വഴി നടന്ന യോഗത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ വിവിധ മേഖലകളിലെ സുരക്ഷ സംബന്ധിച്ച് ചർച്ചയായി. സൈബർ സുരക്ഷ, തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളിലെ സഹകരണം, മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും കടത്ത് തടയൽ, വ്യവാസായിക സുരക്ഷ വർധിപ്പിക്കൽ, സാമ്പത്തിക തട്ടിപ്പുകൾ തടയൽ, ഖത്തർ വേദിയാവുന്ന 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.

ഇരു രാജ്യങ്ങൾക്കുടമിടയിലെ സുരക്ഷാ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാനും ധാരണയായി.
സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അനുഭവവും വൈദഗ്ധ്യവും ഇന്ത്യ പങ്കുവെച്ചു. വിവിധ മേഖലകളിലെ സഹകരണ താൽപര്യത്തെയും ഇന്ത്യയുടെ വാഗ്ദാനങ്ങളെയും ഖത്തർ സ്വാഗതം ചെയ്തു. ഖത്തറിലെ ഇന്ത്യൻ എംബസി പ്രതിനിധികളും പങ്കാളികളായി.
കോവിഡ് കാലത്തെ ഖത്തറിൻെറ സേവനങ്ങളെ അഭിനന്ദിച്ച ഇന്ത്യ, രാജ്യത്തെ ഖത്തർ വിസാ സെനററുകളുടെ പ്രവർത്തനം പുനരാരംഭിച്ചതിനും, സന്ദർശക, ബിസിനസ് വിസകൾ അനുവദിച്ചതിനും നന്ദി അറിയിച്ചു.
അടുത്ത സംയുക്ത യോഗം 2022ൽ ഇന്ത്യയിൽ വെച്ച് നടത്താനും തീരുമാനമായി. 2008ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച സുരക്ഷാ-നിയമനിർവഹണ സഹകരണ കരാറിൻെറ തുടർച്ചയായാണ് ഉദ്യോഗ തല കൂടികാഴ്ച.