ദോഹ: ടേക്ക് ഓഫിനായി നീങ്ങി അല്പം കഴിഞ്ഞപ്പോൾ നിലച്ചുപോയ വിമാനം പൊരിവെയിലിൽ കിടന്നത് 2 മണിക്കൂർ. വിമാനത്തിനകത്ത് എ.സി പോലുമില്ലാതെ നരകിച്ചതാകട്ടെ സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമുൾപ്പെടെ 150 ലധികം യാത്രക്കാർ. ഞായറാഴ്ച ഉച്ച 12.30ന് ദോഹയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ്. 374 വിമാനമാണ് പറക്കാൻ ആകാതെ അനിശ്ചിതമായി വൈകുന്നത്. 24 മണിക്കൂർ പിന്നിട്ടിട്ടും എപ്പോൾ പുറപ്പെടും എന്നറിയാതെ ആശങ്കയിലാണെന്ന് യാത്രക്കാർ പറഞ്ഞു.
ഞയാഴ്ച ഉച്ചക്ക് 12.25 ഓടെ ടേക്ക് ഓഫിനായി നീങ്ങിയ ശേഷമായിരുന്നു വിമാനം അടിയന്തിരമായി നിർത്തിയത്. സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് റൺവേയിൽ വെച്ചു പരിശോധന നടത്തി. പരിഹാരം സാധ്യമായില്ല. നട്ടുച്ചസമയത്ത് യാത്രക്കാർ രണ്ടു മണിക്കൂറോളം നിർത്തിയിട്ട വിമാനത്തിൽ തന്നെ കഴിഞ്ഞുകൂടാൻ നിർബന്ധിതരായി. അതും എ സി പോലും ഇല്ലാതെ. കാത്തിരുന്നിട്ടും പുറപ്പെടാൻ കഴിയില്ലെന്ന് ഉറപ്പായതോടെ യാത്രക്കാരെ മണിക്കൂറുകൾക്ക് ശേഷം പുറത്തിറക്കി. വിമാനത്താവളത്തിൽ തന്നെ കാത്തിരിക്കാനായിരുന്നു നിർദ്ദേശം. ഇന്നലെ വൈകുന്നേരത്തോടെ പുറപ്പെടുമെന്ന് വിവരം ലഭിച്ചെങ്കിലും അതും ഉണ്ടായില്ല. തുടർന്നാണ് രാത്രി ഒമ്പതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയത്. ചിലർ താമസ സ്ഥലങ്ങളിലേക്കും മടങ്ങി. ഇപ്പോഴും യാത്രക്കാർക്ക് എപ്പോൾ പുറപ്പെടും എന്നത് സംബന്ധിച്ച് കൃത്യമായ വിവരം വിമാനക്കമ്പനി കൈമാറിയിട്ടില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. അതേസമയം, വൈകിയ വിമാനം ഇന്ന് വൈകുന്നേരം പുറപ്പെടുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് ഖത്തർ ഓഫീസ് അറിയിച്ചു.